ഫിലാസ് ചൈല്‍ഡ്: ആദ്യ മത്സര ചിത്രം
രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ആരംഭിക്കും.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിൽ മൂന്നും ധന്യ തിയേറ്ററിൽ ഒരു ചിത്രവുമാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്.
വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗ്ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ് മൈക്കല്‍ ഇന്നസ് ചിത്രം ഫിലാസ് ചൈല്‍ഡ്,അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്,സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറിൽ പ്രദര്‍ശിപ്പിക്കുക.
ധന്യ തിയേറ്ററില്‍ വൈകീട്ട് 3 ന് ജാപ്പനിസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്റ്റേയ്സ് ദി സെയിം എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.ഒരു അനാഥ പെൺകുട്ടിയുടെ കടന്നുവരവോടെ ടോയ്ച്ചി എന്ന കടത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം.
‘ഡീഗോ മറഡോണ’ഇന്ന് (ശനി)
രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാൽപ്പന്ത് മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിത കഥയുടെ അഭ്രകാഴ്ച ‘ഡീഗോ മറഡോണ’ ഇന്ന് പ്രദർശിപ്പിക്കും.നാല് തവണ ബാഫ്റ്റ പുരസ്കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകന് ആസിഫ് കപാഡിയ ഒരുക്കിയ ഈ ഡോക്യൂമെന്ററി സ്പെഷ്യല്‍ സ്ക്രീനിങ് വിഭാഗത്തിലാണ് നിശാഗന്ധി യിൽ പ്രദര്‍ശിപ്പിക്കുന്നത്.
ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയില്‍ നിന്ന് നാപോളിയിലേക്ക് റെക്കോര്‍ഡ് പ്രതിഫല തുകയ്ക്ക് മറഡോണ നടത്തിയ കൂടുമാറ്റത്തിന്റെ അനാവരണവും,യുവേഫ കപ്പ് വിജയത്തിന്റെ യഥാർത്ഥ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.വിജയമില്ലാതെ ഉഴറിയിരുന്ന എസ് എസ് സി നാപോളിയെ പ്രതിഭ കൊണ്ട് മറഡോണ വിജയത്തിന്റെ പാതയിലേക്ക് നയിച്ചു.നൂറ്റാണ്ടിന്റെ ഗോള്‍കൊണ്ട് തലമുറകളെ ത്രസിപ്പിച്ച ഫുട്ബോള്‍ ഇതിഹാസത്തിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തിൽ ഇന്ന് (ശനി) ഖൈരി ബെഷാറയും റസൂല്‍ പൂക്കുട്ടിയും
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിഭകളുടെ സംഗമ വേദിയായ ‘ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തി’ൽ ഇന്ന് പ്രശസ്ത ഈജിപ്ഷ്യന്‍ സംവിധായകനായ ഖൈരി ബെഷാറയും ശബ്ദ മിശ്രണത്തിലൂടെ ഓസ്കാർ നേടിയ മലയാളിറസൂല് പൂക്കുട്ടിയും പങ്കെടുക്കും.ടാഗോര്‍ തിയേറ്ററില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചക്ക് 2:30 മുതല്‍ 3:30 വരെയാണ് പരിപാടി .
ഈജിപ്ഷ്യന്‍ ചലച്ചിത്ര ലോകത്ത് റിയലിസ്റ്റിക് സിനിമകള്‍ക്ക് പുതിയ മാനം നല്കിയ ഖൈരി ബെഷാറയുടെ ‘മൂണ്‍ഡോഗ്’ എന്ന ഡോക്യൂ-ഫിക്ഷന്‍ ചിത്രം മേളയില്‍ ജൂറി വിഭാഗത്തില്‍ പ്രദർശി പ്പിക്കുന്നുണ്ട്.
ചലച്ചിത്ര നിര്‍മ്മാതാവായ ഷായ് ഹെറെഡിയ എഴുത്തുകാരന് രുചിര്‍ ജോഷി തുടങ്ങിവര്‍ എട്ടാം തീയതിയും ഒന്‍പതിന് ഉര്‍വശി പുരസ്കാരം നേടിയ നടി ശാരദയും ചലച്ചിത്ര അക്കാദമി ചെയര്‍ പേഴ്സണ്‍ ബീനാ പോളും പങ്കെടുക്കും.